Saturday, May 18, 2019

Lifeന് ഒരു U turn കിട്ടിയാൽ...


നാല്പത്തഞ്ച് വർഷവും എട്ട് മാസവും പതിനേഴ് ദിവസവും ആറു മണിക്കൂറും കൂടെ ഒരു പതിനഞ്ച് മിനിറ്റും, തികയുന്ന ഈ നിമിഷത്തിൽ പ്രഭാതസവാരിക്കിടെ മുഖത്തു പൊടിഞ്ഞ വിയർപ്പുകണങ്ങളുമായി വന്ന് ഒന്ന് ചാഞ്ഞുനിന്നത്  ഈ കാണുന്ന U turn സൂചിപ്പിക്കുന്ന സൈൻ ബോർഡിന്റെ കാലിൽ.
         നിനച്ചിരിക്കാതെ ഒടേതമ്പുരാൻ ചോദിക്കയാണ്..
"ടെയ്.. ഈ നിമിഷം, ജീവിതത്തിൽ ഒരു U turn എടുത്തിട്ട് ഒന്നൂടെ കേറി വരാൻ പറഞ്ഞാൽ നീ എന്ത് ചെയ്യും? "
                  ഒറ്റ നിമിഷത്തെ ആലോചന, പപ്പനാവന്റെ നാട്ടിലെ ഓട്ടോ ചേട്ടന്മാരെപ്പോലെ പടേന്ന് നിന്ന നിൽപ്പിൽ ഒരു വെട്ടിത്തിരിയൽ. ശകടം നേരെപോയി നിന്നത് മുപ്പത്തിയൊന്ന് വർഷം മുൻപുള്ള എന്റെ ഗവ:ആർട്സ് കോളേജിന്റെ മുന്നിൽ.
എന്നെക്കാത്ത് ഇളംതെന്നലിൽ തുള്ളിക്കളിച്ച് നടക്കുന്ന ഒരു ചെറുതൂവലിന്റെ ലാഘവത്തിൽ ഒരു പ്രീഡിഗ്രിക്കാലം.
        നിഷ്‌ക്കളങ്കനായ റാന്നിക്കാരൻ ബിനോയിയും ബുദ്ധിമാനായ അഞ്ചലുകാരൻ ഷൈനും,  കൂടെ നടന്നു എന്റെ  കള്ളത്തരങ്ങളെല്ലാം മനസ്സിലാക്കീട്ട് അവസാനം ഞാൻ നിന്റെ അടുത്ത ബന്ധു ആണെടാ എന്ന് വെളിപ്പെടുത്തിയ ബിജുവും, പേരെടുത്തു തന്നെ പറയാൻ കഴിയുന്ന ഇനിയും ഏറെയുള്ള സുഹൃത്ത് വലയവും.
നേരിട്ട് കണ്ടിട്ട് വർഷങ്ങളായെങ്കിലും ഹൃദയത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന ഊഷ്മളത അവയ്ക്ക് പലതിനും.
     ഞങ്ങളും എൻട്രൻസിന് പഠിച്ചിട്ടുണ്ട്, എന്നാൽ യുദ്ധസമാനമായ ഇന്നത്തെ പിരിമുറുക്കം മനസ്സുകളിലോ പൊട്ടിച്ചിരികൾ മാത്രം വിതറിയിരുന്ന ഞങ്ങളുടെ മുഖങ്ങളിലോ ഉണ്ടായിരുന്നില്ല.
          ഒരു ദിവസം പോലും കോളേജിൽ പോകാതിരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കോളേജിൽ ചെന്നാലോ, ക്ലാസിൽ കയറി ആ ദിനങ്ങൾ നഷ്ടപ്പെടുത്തിയിട്ടുമില്ല. ക്യാമ്പസ്സിലെ മഹാഗണി മുത്തശ്ശിമാർ തണലും തണുപ്പുമേകി ഞങ്ങളെ പോറ്റിയ ജീവിതത്തിലെ ഏറ്റവും പ്രിയതരമായ രണ്ടുവർഷങ്ങൾ.

      അയഞ്ഞ ചരടിലെ പട്ടങ്ങളെപ്പോലെ...
ഞങ്ങൾ പോലുമറിയാതെ ആ ചരടിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ നോക്കിയ ഞങ്ങളുടെ മാതാപിതാക്കൾ...

     റിലീസ്ദിനം തന്നെ താരചിത്രങ്ങൾ കാണുവാൻ ന്യുവിലും അജന്തയിലും ശ്രീകുമാറിലുമൊക്കെ ബ്ളാക്ക് വിൽക്കാൻ ടിക്കറ്റിനായി നിൽക്കുന്ന ചേട്ടന്മാരോടൊപ്പം പോരടിച്ചു നേടിയ ടിക്കറ്റുകൾക്ക് ഒളിമ്പിക്ക്സ്വർണ്ണത്തിന്റെ മാറ്റ്...
ക്ലാസിൽ നിന്ന് മുങ്ങി ഈ വിധം നടന്ന സിനിമാസ്വാദനങ്ങളെ കയ്യോടെ പിടികൂടി അടുത്തവീട്ടിലെ മാമൻ അച്ഛനടുത്തെത്തിച്ചു.....
         പോകുമ്പോൾ പറഞ്ഞിട്ട് പോടെ എന്ന്  പറഞ്ഞുകൊണ്ട് സ്നേഹത്തോടെ സ്ഥിരമായി എന്റെ പുറത്ത് തട്ടിയിരുന്ന ആ കൈകൾ ഇന്ന് എന്റെ ഏറ്റവും വല്ല്യ നഷ്ടങ്ങളിൽ ഒന്ന്....

മമ്മൂട്ടിയും മോഹൻലാലും അമീർഖാനുമൊക്കെ വിലസിയിരുന്ന ഞങ്ങളുടെ മനസ്സിൽ സമപ്രായയക്കാരനായൊരു ഹീറോ ഇടിച്ചുകയറിയ കാലം. ഇന്നും പുള്ളി അവിടുന്നിറങ്ങിപ്പോയിട്ടില്ല.... സച്ചിൻ.
      പോക്കറ്റ് മണി കിട്ടുന്ന രണ്ടോ മൂന്നോ രൂപയിൽ ബേക്കറി ജംഗ്ഷനിലേയും വഴുതക്കാട്ടെയും തട്ടുകടകളിൽ കൂട്ടം കൂടി നിന്ന് കൊതിയോടെ ആസ്വദിച്ചിരുന്ന ചൂട്  ഉള്ളിവടകളും പരിപ്പുവടകളും ...
ക്ലാസ് കട്ട് ചെയ്ത് ചെങ്കല്ല് പതിച്ച ഇടനാഴികളിലൂടെ അലസരായി നടന്ന് ഗാനമേള റിഹേഴ്‌സൽ നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തിയ ഒരു ദിനത്തിൽ ആദ്യമായി കേട്ട ഒരു ഗാനം ഇന്നും എനിക്കേറെ പ്രിയപ്പെട്ടത്....പാപാ  കെഹ്തെ ഹെ...
അമീർഖാന്റെ സുന്ദരമുഖത്തിനെ ആക്ഷേപിക്കുന്ന രീതിയിൽ കറുത്തൊട്ടിയ മുഖവുമായി ആ ഗാനമന്ന് പാടിയ ഡിഗ്രിക്ക് പഠിക്കുന്ന ചേട്ടൻ ഇന്നും നല്ലൊരോർമ്മ...

മലയാളം പഠിപ്പിച്ചു കൊണ്ടിരുന്ന ചിദംബരം സാറിന് ഞങ്ങൾ ഉറങ്ങുന്നത് കണ്ടു വിഷമം തോന്നേണ്ടന്ന് കരുതി അഴിയില്ലാ ജനലിലൂടെ കലാലയനീതി അനുസരിച്ച് ചാടി ഓടേണ്ടി വന്ന ഞാൻ ഇടിച്ചു നിന്നത് എതിരെ വന്ന  പ്രിൻസിപ്പാൾ ജോർജ്ജ് തോമസ് സാറിന്റെ വയറിൽ.
 "നീയൊക്കെ വല്ല്യ ഓട്ടക്കാരാല്ല്യോ? "
"നെനക്കൊക്കെ മുന്നിൽ രണ്ട് ഓപ്ഷൻ "
"ഒന്നുകിൽ നീന്റെയൊക്കെ  അച്ഛന്മാരെ വിളിച്ചിട്ടിങ്ങ്  പോരെ, ഇല്ലായെങ്കിൽ നീയൊക്കെ മനുഷ്യനെ പറ്റിക്കാൻ കൊണ്ട് നടക്കുന്ന ആ ബാഗും തലയില്  വച്ച് ഗ്രൗണ്ടിന് അഞ്ച് റൗണ്ട്?? എന്ത് പറയുന്നു? "
 "അഞ്ച് റൗണ്ട്..." ആർക്കും സംശയമില്ല.
    നട്ടുച്ചക്ക് ആ എരിപൊരി വെയിലിൽ ബാഗും തലയിൽ വച്ച്  ഓടുമ്പോഴും ഞങ്ങളുടെ അധ്യാപകനോട് ഇഷ്ടം കൂടിയതേയുള്ളു.
           ഇതിനിടയിലെപ്പോഴോക്കെയോ  തഴുകിയൊഴുകിപ്പോയ ചെറുകൗമാരപ്രണയങ്ങൾ പച്ചപിടിച്ചില്ല.
ഒരു കണക്കിനത് നന്നായി.
ഇല്ലെങ്കിൽ മനസ്സിനുള്ളിലെ പ്രണയിതാവ് അന്നേ മരിച്ചൊടുങ്ങിയേനെ. ജീവിതത്തെ ഒരു കാമുകനെപ്പോലെ സമീപിക്കുവാനുള്ള മനസ്സ് എനിക്കുണ്ടാകുമായിരുന്നിരിക്കില്ല.

                U turn എടുത്തു പോയിട്ടുള്ള തിരിച്ചു വരവിൽ ഞാനിന്ന് സ്നേഹിക്കുന്ന എല്ലാപേരും എന്നോടൊപ്പം വണ്ടിയിലുണ്ടാവണം. ഉണ്ടാകും.
അക്ഷരങ്ങളും, ഭാവപ്രകടനാത്മകതയും സംഗീതവും ഒക്കെ ചേർന്ന് ഞാൻ ഇഷ്ടപ്പെടുന്ന ഒരു ജീവിതവീഥിലൂടെ മാത്രമേ ഇത്തവണ ഞാൻ എന്റെ ശകടമോടിച്ചു കയറി വരൂ എന്നെനിക്കുറപ്പ്........

No comments:

Post a Comment

മടങ്ങുമെന്നാകിൽ

യാത്രയിലലഞ്ഞുലഞ്ഞൊരാ  വീഥിയരികിൽ തളർന്നുവീണു പോയൊരീരാവിൻ മാറിൽ അഭയമേകിയോരമ്മ മനസ്സേ സ്വർഗ്ഗമായെനിക്ക്  നിൻ ആലയം  നിറവിരുന്നായി ന...