അധ്യായം 1
മടക്കം
"ഇനി നിന്നാ നീ ലേറ്റ് ആകും ഹരീ "
"മ്മ്, ഇറങ്ങുവാ "
ചുവരിൽ ഉള്ള,അമ്മയുടെ ഫോട്ടോ നോക്കി മനസ്സിൽ യാത്ര പറയുന്നുണ്ടായിരുന്നെങ്കിലും ഒപ്പം തന്നെ അതിന്റെ ചില്ലിൽ പ്രതിഫലിക്കുന്ന, എന്റെ പിറകിൽ നിൽക്കുന്ന അച്ഛനെ നോക്കി നിൽക്കുവായിരുന്നു യഥാർത്ഥത്തിൽ.
ഇനി രണ്ടുമൂന്നു മാസം കഴിഞ്ഞ് ഞാൻ വീണ്ടും വരും വരെ ഈ പഴയ വീടും പഴയ പട്ടാളക്കാരനും ഒറ്റക്ക്. പകൽ വല്ലപ്പോഴും ഏതെങ്കിലും പരിചയക്കാര് വന്നാലായി.
"ഫ്‌ളൈറ്റ് മിസ്സ് ആകും ഹരീ "
ഇനി കാറിൽ കേറും വരെ സമാധാനം തരില്ല.
"അപ്പൊ ശരി അച്ഛാ, പറ്റിയാൽ അടുത്ത മാസം വരാം '
പറച്ചിലേ ഉള്ളൂ, ഇവിടുന്നങ്ങ് എത്തിയാൽ ഹോസ്പിറ്റലിൽ ആയി തിരക്കായി. തളർന്നുറങ്ങാത്ത ഏതെങ്കിലും ഒരു രാത്രിയിൽ മനസ്സിൽ പെട്ടെന്ന് തോന്നുമ്പോ ഒരു വിളി ആയി.
അച്ഛനായിട്ട് ഇങ്ങോട്ട് വിളിച്ചു അധികം ശല്യം ചെയ്യാറുമില്ല.
"ശരിയെടാ,നീയിറങ്ങ് "
പതിവ് പോലെ എന്റെ ചുമലിൽ ഒന്നമർത്തി.
അതിൽ പോയിട്ട് വാ എന്നുണ്ട്, നന്നായി ഇരിക്കട്ടെ എന്നുമുണ്ട്.
പക്ഷേ ഇത്തവണ ചുമലിൽ അമർത്തിയപ്പോ, മറ്റെന്തോ കൂടി പറഞ്ഞത് പോലെ.
മോനേ, എന്നേക്കൂടി കൊണ്ട് പോകുമോ എന്നാണോ?
വണ്ടിയിൽ കേറി കൈ വീശി യാത്ര പറയുമ്പോഴും മുഖത്ത് എന്തൊക്കെയോ പറയാൻ ബാക്കി ഉള്ളത് പോലെ.
വളവിലേക്ക് കാറ് തിരിയുന്നതിന് തൊട്ടുമുന്നേ തിരിഞ്ഞു നോക്കുമ്പോഴും, ചെമ്മൺ പാതയിൽ നിന്ന് പറന്നുയർന്ന പൊടിക്കപ്പുറം അവിടെത്തന്നെ നിൽപ്പുണ്ട്.
"ഷിബിനേ, ഒന്ന് വേഗത്തിൽ വിട്ടോ, ലേശം ലേറ്റ് ആയിപ്പോയി "
"ഡോക്ടറ് ടെൻഷനടിക്കാതെ, നമ്മൾ സമയത്ത് എത്തിക്കോളും "
"നിങ്ങളൊക്കെ ഇടക്കൊക്കെ അങ്ങോട്ടൊന്ന് പോയി നോക്കണേടാ"
"ആയിക്കോട്ടെ, പക്ഷേ അതല്ല ഡോക്ടറേ, മുൻപൊക്കെ ഒന്നിടവിട്ടെങ്കിലും വായനശാലയിൽ വന്നിരുന്ന് എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നു രാത്രി എട്ടാകുമ്പോഴൊക്കെയേ വീട്ടിൽ പോകുവായിരുന്നുള്ളേ.
പലപ്പോഴും ആവഴി പോകുമ്പോ ഞാനാ വീട്ടിൽ ആക്കിയിട്ട് പോകാറുള്ളതും.
ഇപ്പൊ കുറച്ചു നാളായി വരവൊക്കെ കുറഞ്ഞു "
"മ്മ്.."
"കൂടെ വന്ന് നിൽക്കാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാടാ, വരണ്ടേ?
മൂന്ന് വർഷം മുൻപ് അമ്മ മരിച്ചപ്പോ ഞാൻ ബലപ്പൂർവ്വം പിടിച്ചുകൊണ്ട് ലക്‌നൗലേക്ക് പോയതായിരുന്നു.
ഓരോരോ കാരണങ്ങൾ പറഞ്ഞു അവിടുന്നിങ്ങ് ഒറ്റക്കു കേറിപ്പോന്നു "
"പക്ഷെ ഇപ്പൊ അങ്ങനല്ല ഡോക്ടറെ, പുള്ളിക്ക് ഒറ്റപ്പെടൽ നന്നായി തോന്നുന്നുണ്ടോ എന്നൊരു സംശയമുണ്ട്.
ഇനി മോൻ വരുമ്പോ കൂടെ അങ്ങ് പോയേക്കും എന്ന് എന്നോടൊരിക്കൽ പറയുകയും ചെയ്തന്നേ "
"ആണോ, എന്നോടങ്ങനെയൊന്നും സൂചിപ്പിച്ചില്ലല്ലോ "
അതിന് അങ്ങനെയൊരു സൂചന തരാൻ താനായിട്ട് കുറച്ചു നാളായി അവസരമുണ്ടാക്കുന്നില്ല എന്നൊരു സത്യം കൂടിയില്ലേ.
പാരമ്പര്യ സ്വത്തായി കിട്ടിയ ആശുപത്രിയിൽ
സ്വന്തം ഭർത്താവിനെക്കൂടി ജോലിക്ക് വച്ച് വീടും ആശുപത്രിയും ഭരിക്കുന്ന മരുമകൾ.
മദ്രാസീദാദയോട് ഒരു പരിധിക്കപ്പുറം സ്നേഹം പങ്കിടാൻ താല്പര്യമില്ലാത്ത പേരക്കുട്ടികൾ.
സ്വന്തം സ്വത്വം നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരേ ഒരു മകൻ.
വെറുതേ പ്രതികരിച്ച് മകന്റെ ജീവിതത്തിൽ ഒരു കല്ലുകടി ഉണ്ടാകാതിരിക്കാനായിരുന്നു ഒരിക്കൽ ആരോടും യാത്ര പറയാതെ അച്ഛൻ അന്ന് ലക്കനൗ വിട്ടത്.
നേർത്തൊരു മയക്കം പോലെ.
"എന്നാലും അച്ഛനെക്കൂടി ഇത്തവണ നിനക്ക് കൊണ്ട് പോകാമായിരുന്നില്ലേ മോനേ "
ങ്ങേ... അമ്മയുടെ സ്വരമല്ലേ ഇപ്പൊ കേട്ടത്
"ഡോക്ടറേ, എണീക്ക് ഡോക്ടറേ, എയർപോർട്ട് ആയി "
"മ്മ്.. ഞാനൊന്നുറങ്ങിപ്പോയി ഷിബിനേ "
കാർമേഘം മൂടിക്കെട്ടിനിൽക്കുന്ന സന്ധ്യ.
ദീപാലാങ്കാരങ്ങളിൽ തിളങ്ങി തിരുവനന്തപുരം എയർപോർട്ട്.
ഷിബിനോട് യാത്ര പറഞ്ഞു ബാഗുമായി ചെക്ക് ഇൻ ലേക്ക് ഞാൻ നടന്നു.
**** **** **** ****
അധ്യായം 2
ക്രിക്കറ്റും യുദ്ധവും
"അച്ഛാ,ഓംലെറ്റിൽ ലേശം ഉള്ളി കൂടോല് ഇടാമായിരുന്നു "
" നീ വേണേൽ കഴിച്ചാ മതിയെടാ, ഇല്ലേൽ ഇങ്ങ് താ ഞാൻ കഴിച്ചോളാം "
"അവൻ കാലും നീട്ടി ഇരുന്നോളും ടീ വീടെ മുമ്പിൽ , സമായാസമയത്ത് കട്ടനും ഓംലെറ്റും ഞാൻ ഉണ്ടാക്കണം. "
"ദേ, രണ്ടു പേരോടും കൂടി പറയുവാ, അടുക്കള കുളമാക്കിയിടരുത്. ഞാൻ അപ്പുറത്ത് രാജീടെ വീട്ടിലേക്ക് പോകുവാ.
ഇവിടിരുന്നാ നിങ്ങളുടെ ഈ ക്രിക്കറ്റ് പ്രാന്ത് കാരണം എന്റെ സീരിയലുകളെല്ലാം മുടങ്ങും "
" അയ്യോ ദ്രാവിഡും പോയി അച്ഛാ "
"നീയൊന്ന് അപ്പുറത്ത് പോയിത്തരുമോ രാധേ.. കഴിഞ്ഞ തവണ നീ വന്ന് എത്തി നോക്കിയപ്പോഴാ സേവാഗ് പോയത്."
"ദേ.. എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഞാൻ പോയേക്കാമേ "
"എവനെയൊന്നും ഒന്നിനും കൊള്ളുകേലെടാ, ഇത് കാശ് മേടിച്ചിട്ടുള്ള എടപ്പാടാ., കപ്പ് ഓസ്‌ട്രേലിയ കൊണ്ട് പോകും "
"അച്ഛാ, മിണ്ടാതിരുന്നേ.. ദാദേടെ ടീമിൽ അങ്ങനെയൊന്നുമില്ല."
"ഒന്ന് പോടാപ്പനേ, രണ്ട് ദിവസം കഴിഞ്ഞ് പത്രം നോക്കുമ്പോ അറിയാം വാതു വയ്‌പിന്റെ കഥ."
"അച്ഛന് ആ ലഡാക്കിലെങ്ങാനം യുദ്ധോം ചെയ്തു കെടന്നാപ്പോരെ, വഴക്കുണ്ടാക്കാൻ വന്നോളും, ജയിച്ചാ അച്ഛൻ തന്നെയല്ലേ ഇവരെയെല്ലാം വാനോളം പൊക്കിപ്പറഞ്ഞോണ്ട് നടക്കുന്നത് "
"ആഹാ,ഞാൻ യുദ്ധം ചെയ്ത് കൊണ്ട് വന്നുണ്ടാക്കുന്ന ഓംലറ്റ് മക്കളങ്ങനിപ്പോ ഞണ്ണണ്ട, ഇങ്ങ് താടാ ആ പ്ലേറ്റ് "
"അച്ഛാ, വലിക്കരുത്, പിടിവിട് "
ക്രിക്കറ്റും യുദ്ധവും കാരണം ഒരു ചൂട് ഓംലറ്റ് ആ ബ്ലാക് ഒക്സൈഡ് നിലത്തിന് അലങ്കാരമായി ഭവിച്ചു.
*** *** *** ***
അധ്യായം 2
ക്രിക്കറ്റും യുദ്ധവും
"അച്ഛാ,ഓംലെറ്റിൽ ലേശം ഉള്ളി കൂടോല് ഇടാമായിരുന്നു "
" നീ വേണേൽ കഴിച്ചാ മതിയെടാ, ഇല്ലേൽ ഇങ്ങ് താ ഞാൻ കഴിച്ചോളാം "
"അവൻ കാലും നീട്ടി ഇരുന്നോളും ടീ വീടെ മുമ്പിൽ , സമായാസമയത്ത് കട്ടനും ഓംലെറ്റും ഞാൻ ഉണ്ടാക്കണം. "
"ദേ, രണ്ടു പേരോടും കൂടി പറയുവാ, അടുക്കള കുളമാക്കിയിടരുത്. ഞാൻ അപ്പുറത്ത് രാജീടെ വീട്ടിലേക്ക് പോകുവാ.
ഇവിടിരുന്നാ നിങ്ങളുടെ ഈ ക്രിക്കറ്റ് പ്രാന്ത് കാരണം എന്റെ സീരിയലുകളെല്ലാം മുടങ്ങും "
" അയ്യോ ദ്രാവിഡും പോയി അച്ഛാ "
"നീയൊന്ന് അപ്പുറത്ത് പോയിത്തരുമോ രാധേ.. കഴിഞ്ഞ തവണ നീ വന്ന് എത്തി നോക്കിയപ്പോഴാ സേവാഗ് പോയത്."
"ദേ.. എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഞാൻ പോയേക്കാമേ "
"എവനെയൊന്നും ഒന്നിനും കൊള്ളുകേലെടാ, ഇത് കാശ് മേടിച്ചിട്ടുള്ള എടപ്പാടാ., കപ്പ് ഓസ്‌ട്രേലിയ കൊണ്ട് പോകും "
"അച്ഛാ, മിണ്ടാതിരുന്നേ.. ദാദേടെ ടീമിൽ അങ്ങനെയൊന്നുമില്ല."
"ഒന്ന് പോടാപ്പനേ, രണ്ട് ദിവസം കഴിഞ്ഞ് പത്രം നോക്കുമ്പോ അറിയാം വാതു വയ്‌പിന്റെ കഥ."
"അച്ഛന് ആ ലഡാക്കിലെങ്ങാനം യുദ്ധോം ചെയ്തു കെടന്നാപ്പോരെ, വഴക്കുണ്ടാക്കാൻ വന്നോളും, ജയിച്ചാ അച്ഛൻ തന്നെയല്ലേ ഇവരെയെല്ലാം വാനോളം പൊക്കിപ്പറഞ്ഞോണ്ട് നടക്കുന്നത് "
"ആഹാ,ഞാൻ യുദ്ധം ചെയ്ത് കൊണ്ട് വന്നുണ്ടാക്കുന്ന ഓംലറ്റ് മക്കളങ്ങനിപ്പോ ഞണ്ണണ്ട, ഇങ്ങ് താടാ ആ പ്ലേറ്റ് "
"അച്ഛാ, വലിക്കരുത്, പിടിവിട് "
ക്രിക്കറ്റും യുദ്ധവും കാരണം ഒരു ചൂട് ഓംലറ്റ് ആ ബ്ലാക് ഒക്സൈഡ് നിലത്തിന് അലങ്കാരമായി ഭവിച്ചു.
*** *** *** ***
അദ്ധ്യായം 3
സുഖം
ഓർമ്മകളിലെ ചിരി നുറുങ്ങുകൾ വീണ്ടും വീണ്ടും മനസിലിട്ടു കണ്ടാസ്വദിക്കുന്നത് പണ്ടേ ഒരു ദൗർബല്യമാണ്.
ആ ചിരി വീടെത്തും വരെ ഉണ്ടായിരുന്നു.
"ആഹാ.. You are back dear?
Hope uncle is doing fine.
Your face says so."
"Ya mahima. I am tired.
Let me take a shower first"
"Ok"
എത്തിയിട്ട് വിളിച്ചില്ല, ഒന്ന് വിളിച്ചേക്കാം.
രാത്രി വിളിച്ചു ഉറക്കം കളയിക്കണ്ടല്ലോന്ന് കരുതി അപ്പൊ വിളിച്ചില്ല.
"ആ, യാത്ര സുഖമായിരുന്നോ "
"കുഴപ്പമില്ലായിരുന്നച്ഛാ "
"അച്ഛാ.."
"മ്മ്.."
"അച്ഛന് എന്റൊപ്പം വന്നൂടെ ഇനി?"
അങ്ങേത്തലയ്ക്കൽ ഒരു ചിരി
" അതിന് നീ വിളിച്ചില്ലല്ലോടാ "
"അടുത്ത തവണ വിളിച്ചേക്കാം "
" എന്നാ അപ്പൊ വന്നേക്കാം "
"ഡാ, ഞാനത് മറന്നു പറയാൻ. അമ്പലത്തിലിന്ന് നളചരിതം ആട്ടകഥയാണ് കേട്ടോ, നമ്മുടെ കല്ലുവഴി വാസു.നമ്മൾ എവിടെയെല്ലാം പോയി ഉറക്കമിളിച്ചിരുന്നിട്ടുണ്ട്, ഓർമ്മയുണ്ടോ നിനക്ക് "
"ആഹാ.. എന്നാൽ അച്ഛൻ രാത്രി പോയി കണ്ടിട്ടൊക്കെ പോരേ. ഞാൻ ഷിബിനെ വിളിച്ചു പറയാം കൊണ്ടാക്കാനും വിളിക്കാനും."
"വേണ്ടെടാ, ഞാനും അപ്പുറത്തെ ദാമോദരനും കൂടി പതുക്കെ നടന്നങ്ങ് പോയി വരാം. ആവശ്യമുണ്ടേൽ ഷിബിനെ ഞാൻ വിളിച്ചോളാം "
"ആയിക്കോട്ടെ "
"എന്നാ നീ വച്ചോ "
*** *** *** ***
അദ്ധ്യായം 4
സംഗ്രഹം
"പപ്പാ, ആപ്കൊ ദാദാ കീ ഫോൺ "
"ദേ ദോ ബേട്ടാ "
"ആ.. എന്താ അച്ഛാ?"
ഒരു നേരത്തെ നിശബ്ദത
"മോനേ ദാമുവേട്ടനാണ് "
" ങ്ങേ.. ദാമുവേട്ടാ, എന്താ.. അച്ഛനെവിടെ ? "
" ഇന്നലെ കഥകളി കാണാൻ അമ്പലത്തിൽ ആയിരുന്നു. മഞ്ഞ് കൊള്ളാതിരിക്കാൻ ഞങ്ങൾ രണ്ടാളും കമ്മിറ്റി ആപ്പീസിലെ വരാന്തയിൽ ഓരോ ചാരുകസേര ഇട്ടിരുന്ന് വെളുക്കുവോളം കണ്ടു.ആൾ ഇടക്കിരുന്ന് ഉറങ്ങിപ്പോയി.
കഥകളി കഴിഞ്ഞു ഞാൻ തൊട്ട് വിളിച്ചപ്പോ.... ദേഹം മരച്ചിരിക്കുവായിരുന്നു."
" ... കൂടെ വിളിക്കാമായിരുന്നു.. അല്ലേ?..."
****** ******